30 May 2011

തൌഹീദ് അഥവാ ഏകദൈവവിശ്വാസം


തൌഹീദ് അഥവാ ഏകദൈവവിശ്വാസം
ഇസ്ലാം ഉള്‍ക്കൊള്ളുന്ന വിശ്വാസ ദര്‍ശനങ്ങളുടെ അടിത്തറയാണ് തൌഹീദ്. ഏകത്വവല്‍ക്കരണം എന്നാണ് തൌഹീദ് എന്നതിന്റെ പദാര്‍ത്ഥം. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവല്ലാതെ ആരാധന അര്‍ഹിക്കുന്ന മറ്റൊന്നുമില്ലെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഉള്ളിലുറപ്പിച്ച് നാക്കുകൊണ്ട് വെളിപ്പെടുത്തലും പ്രത്യക്ഷമായും പരോക്ഷമായും അതിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കലുമാണ് തൌഹീദിന്റെ സാങ്കേതികാര്‍ത്ഥം.
അടിസ്ഥാന സത്ത, വിശേഷണങ്ങള്‍ എന്നിവയില്‍ അദ്വിതീയനായ ദൈവത്തിന് സമ•ാരോ സഹായികളോ ഇല്ല. സൃഷ്ടി-സ്ഥിതി-സംഹാരാദികളുടെ കര്‍ത്താവായ ദൈവം സ്ഥല-കാല ബന്ധങ്ങള്‍ക്കതീതനും സകലകാര്യങ്ങളുടെയും കാരണക്കാരനുമാണ്. ഭൂമുഖത്ത് ദൈവമെന്ന പേരില്‍ ആരാധിക്കപ്പെടുന്ന നിരവധി വസ്തുക്കളും വ്യക്തികളുമുണ്ട്. എന്നാല്‍ അവയൊന്നും ആരാധനക്കോ ദൈവമെന്ന പരമോന്നത പദത്തിനോ അര്‍ഹമല്ല. ആരോപിക്കപ്പെടുന്നവയാണ്. അല്ലാഹു മാത്രമാണ് ആരാധന അര്‍ഹിക്കുന്നവന്‍ എന്നതിനു പുറമെ ദൈവമായിട്ട് മറ്റാരുമില്ലെന്ന നിഷേധഭാവമാണ് തൌഹീദിന്റെ അകക്കാമ്പ്. ഏകാധിപതികള്‍, പുരോഹിത•ാര്‍, ഭൂത പ്രേത സേവക•ാര്‍ തുടങ്ങി ദിവ്യത്വത്തിന്റെ കപടവേഷമണിഞ്ഞ് മനുഷ്യരെ ചൊല്‍പ്പടിക്ക് കീഴില്‍ നിര്‍ത്താനും ചൂഷണം ചെയ്യാനും തുനിയുന്നവര്‍ക്കൊന്നും പ്രാപഞ്ചിക കാര്യനിര്‍വ്വഹണങ്ങളിലോ ആത്മിക മണ്ഡലങ്ങളിലോ യാതൊരു സ്വാധീനവുമില്ലെന്ന യാഥാര്‍ത്ഥ്യം ഈ നിഷേധ വശത്തിന്റെ വ്യാഖ്യാനമാണ്.
ആര്‍ക്കും എപ്പോഴും അവകാശപ്പെടാവുന്നതും ആരുടെ മേലും ആരോപിക്കാവുന്നതുമായ ഒരു നിസാര കാര്യമല്ല ദിവ്യത്വം. നമ്മുടെ സങ്കല്‍പഭാവനകള്‍ക്കധീനവും അധീതവുമായ സകല നിര്‍മ്മാണ-സംഹാര ഗുണങ്ങളും സമ്മേളിക്കുകയും ന്യൂനതകളില്‍ നിന്നും അപൂര്‍ണ്ണതകളില്‍ നിന്നും പൂര്‍ണ്ണമായി മുക്തനാവുകയും ചെയ്യുന്ന ഒരു പരമസത്തയിലേ ദിവ്യത്വം അന്വര്‍ത്ഥമാവൂ. കാരണം ആരാധന അര്‍ഹിക്കുന്നവനാണല്ലോ ദൈവം. ആരാധനയെന്നാല്‍ അങ്ങേ അറ്റത്തെ വണക്കവും വിനയവുമാണ്. വണക്കവും വിനയവും അങ്ങേ അറ്റമാവണമെങ്കില്‍ വണങ്ങപ്പെടുന്ന വസ്തുവിനപ്പുറം ഇനിയൊരു ലക്ഷ്യമുണ്ടാവാന്‍ പാടില്ല. അത്തരത്തിലുള്ള ഒരു അസ്തിത്വത്തിനു മുമ്പിലേ വിനയവും വണക്കവും പാരമ്യത പ്രാപിക്കൂ.
നമുക്കൊരാളോട് ബഹുമാനം തോന്നുന്നത് നമ്മെക്കാള്‍ എന്തെങ്കിലും സ്വഭാവ മികവുകളയാളിലുണ്ടാവുമ്പോഴാണ്. അയാളിലുള്ള ഗുണങ്ങളുടെ അളവിനനുസരിച്ച് കൂടുതല്‍ ആദരവ് അര്‍ഹിക്കുകയും ആദരിക്കുന്നവന് കൂടുതല്‍ ആത്മ നിര്‍വൃതി അനുഭവപ്പെടുകയും ചെയ്യുന്നു. ആദരവിനെക്കാള്‍ എത്രയോ ഉയര്‍ന്നതാണ് ആരാധന. അത്യുന്നതമായ ഒരൊറ്റ അസ്ഥിത്വത്തിലേ ആരാധന അന്വര്‍ത്ഥമാവൂ. അത്തരമൊന്നിനു മുമ്പില്‍ ആരാധനകളര്‍പ്പിക്കുമ്പോഴാണ് അതിലടങ്ങിയ ആത്മനിര്‍വൃതി പൂര്‍ണമായി അനുഭവിക്കാന്‍ സാധ്യമാവുന്നത്. മനുഷ്യന് താഴെയുള്ള വിഗ്രഹങ്ങള്‍ ഇതര ജീവികള്‍ എന്നിവയെ ആരാധിക്കുന്നത് ആത്മനിന്ദയാണെങ്കില്‍ സര്‍വ്വശക്തനും അദ്വിതീയനുമായ അല്ലാഹുവിനെ ആരാധിക്കുന്നത് ആത്മാഭിമാനവും പരദൈവങ്ങളില്‍ നിന്നുള്ള സ്വാതന്ത്യ്രവുമാണ് നല്‍കുന്നത്.
മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ പ്രവാചകനാണെന്ന തൌഹീദിന്റെ രണ്ടാം ഭാഗമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്ന വിശ്വാസ സംഹിതയുടെ സവിശേഷത. ഹൈന്ദവര്‍, ക്രൈസ്തവര്‍, ആസ്ത്രേലിയയിലെയും ആഫ്രിക്കയിലെയും ഗോത്രവര്‍ഗക്കാര്‍ തുടങ്ങി പല ജനവിഭാഗങ്ങള്‍ക്കിടയിലും ഏകദൈവവിശ്വാസം കൈക്കൊള്ളുന്ന നിരവധി ആളുകളുണ്ട്. പക്ഷെ, അവരെക്കുറിച്ച് മുസ്ലിംകളെന്ന് പറയാന്‍ നിര്‍വ്വാഹമില്ല. കാരണം അവര്‍ മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വം അംഗീകരിക്കാത്തതിനാല്‍ അല്ലാഹുവവിനെ പൂര്‍ണമായും അനുസരിച്ചവരോ പരലോക വിജയികളോ അല്ല.
മുഹമ്മദ് നബി(സ്വ)യിലുള്ള വിശ്വാസം തൌഹീദിന്റെ ശുദ്ധതക്ക് ഒരു നിലക്കും കളങ്കമേല്‍പ്പിക്കുന്നില്ല. മറിച്ച് മാറ്റുകൂട്ടുകയാണ്. കാരണം പ്രവാചകര്‍(സ്വ)ക്ക് ദിവ്യത്വത്തിന്റെ ലവലേശശകലം പോലുമുണ്െടന്ന് മുസ്ലിംകളാരും വിശ്വസിക്കുന്നില്ല. പ്രവാചകര്‍(സ്വ) അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. പേരും പ്രശസ്തിയുമായിരുന്നു പ്രവാചകര്‍(സ്വ)യുടെ ലക്ഷ്യമെങ്കില്‍ ദൈവമാണെന്നവകാശപ്പെടാമായിരുന്നു. അങ്ങനെ പല ദൈവങ്ങളും ഇന്നത്തെക്കാളുപരി അന്നും ലോകത്തുണ്ടായിരുന്നു. പ്രവാചകന്‍(സ്വ) പ്രഖ്യാപിച്ചത് ഞാന്‍ നിങ്ങളെപോലെയുള്ള ഒരു മനുഷ്യന്‍മാത്രമാണെന്നാണ്.
മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വത്തിനു പുറമെ പൂര്‍വ്വികരായ മുന്‍കാല പ്രവാചക•ാര്‍, അവര്‍ക്കവതീര്‍ണ്ണമായ വേദഗ്രന്ഥങ്ങള്‍, അല്ലാഹുവിന്റെ മാലാഖമാര്‍, ന•തി•കളുടെ മൂല്യനിര്‍ണ്ണയ വേദിയായ അന്ത്യനാള്‍ എന്നിവയിലുള്ള വിശ്വാസങ്ങളും ന•യും തി•യും അല്ലാഹുവില്‍ നിന്നാണെന്ന വിശ്വാസവും തൌഹീദിന്റെ അനുബന്ധങ്ങളാണ്.
ഏകദൈവ വിശ്വാസം മനുഷ്യമനസ്സില്‍ സമാധാനം, ധീരത, ഏകാഗ്രത, സഹാനുഭൂതി, വിനയം, സാഹോദര്യം, സമഭാവന തുടങ്ങിയ മാനവിക ഗുണങ്ങളെ ഊട്ടിയുറപ്പിക്കുകയും ദുഷ്ടചിന്തകളില്‍ നിന്നും പൈശാചിക പ്രേരണകളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ വ്യക്തിത്വവികാസത്തിലും സാമൂഹികാഭിവൃദ്ധിയിലും തൌഹീദിന്റെ സ്വാധീനം നിസ്തുലമാണ്.
പരിശുദ്ധ ഖുര്‍ആന്റെ മുഖ്യപ്രമേയം തൌഹീദാണ്. അതിനു വിരുദ്ധമായ സകല വിശ്വാസ വൈകല്യങ്ങളെയും ശക്തിയുക്തം എതിര്‍ക്കുന്നതോടൊപ്പം തൌഹീദിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും സാധ്യമല്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു: "പറയുക; കാര്യം അവന്‍ ഏകനാണ്''(ഖു:112:1) "എന്നെന്നും നിലനില്‍ക്കുന്നവനും കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹു, അവനല്ലാതെ'' (ഖു:2:225) തുടങ്ങി നിരവധി വാക്യങ്ങളിലിതു വ്യക്തമാക്കുന്നു. ഏകദൈവ വിശ്വാസത്തിന്റെ സമര്‍ത്ഥനത്തിന് പ്രധാനമായും മൂന്ന് മാര്‍ഗങ്ങളാണ് ഖുര്‍ആന്‍ സ്വീകരിക്കുന്നത്. ഒന്ന്, പ്രാപഞ്ചിക പ്രതിഭാസങ്ങളും അവയിലടങ്ങിയ സൃഷ്ടിവൈഭവവും, രണ്ട്, മനുഷ്യരുടെ പൂര്‍വ്വകാല സംഭവങ്ങളും അവയിലടങ്ങിയ ചരിത്രദര്‍ശനങ്ങളും, മൂന്ന,് ബുദ്ധിപരമായ സംവാദശൈലി..

No comments:

Post a Comment