17 January 2012

തിരുപ്പിറവി


കാലപ്രവാഹത്തില്‍ ഒരിക്കല്‍ കൂടി കടന്നുവരാനിരിക്കുകയാണ് പരിശുദ്ധ പ്രവാചകരുടെ തിരുപ്പിറവിയുടെ അനുഗ്രഹീത നിമിഷം. മാനവിക ചരിത്രത്തില്‍ എവിടെയോ കൈമോശം വന്നുപോയ ജീവിതം അതിന്റെ തിളക്കം വീണ്ടെടുത്ത യുഗത്തിന്റെ സമാരംഭമായിരുന്നു ഒരു റബീഉല്‍ അവ്വലില്‍ പ്രവാചകരുടെ തിരുപ്പിറവിയോടെ സംഭവിച്ചത്. അതിനാല്‍ ഓരോ റബീഉല്‍ അവ്വലിലും പ്രവാചകരുടെ അപദാന കീര്‍ത്തനങ്ങളാല്‍ ആഗോള മുസ്ലിം മനസ്സ് ഊഷരതയില്‍ നിന്ന് ഊര്‍വരതയിലേക്കും മരുപ്പറമ്പില്‍ നിന്ന് മരുപ്പച്ചയിലേക്കും സഞ്ചരിച്ചു കൊണ്ടിരിക്കും.
അല്ലാഹു അല്ലാത്ത ആരാധ്യവസ്തുക്കളുടെ അടിമത്വത്തില്‍ നിന്ന് മനുഷ്യരാശിയെ മോചിപ്പിച്ച, അധര്‍മ്മത്തില്‍ നിന്ന് ധര്‍മ്മത്തിലേക്കും അവിശ്വാസത്തില്‍ നിന്ന് വിശ്വാസത്തിലേക്കും ബഹുദൈവാരാധനയില്‍ നിന്ന് ഏകദൈവാരാധനയിലേക്കും മനുഷ്യകുലത്തെ വഴിനടത്തിയ ഉന്നത വ്യക്തിത്വത്തിന്റെ ഉടമയായ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യെ മുസ്ലിം ലോകം പ്രകീര്‍ത്തിച്ചുകൊണ്ടേയിരിക്കും.
ഈ അനുഗ്രഹീത പ്രവാചകന്റെ ഉമ്മത്തിലെ ഒരംഗമാവുക എന്ന സൌഭാഗ്യത്തിനു നന്ദി രേഖപ്പെടുത്തുന്നതിനും പ്രവാചകരോടുള്ള സ്നേഹവും ആദരവും വരച്ചുകാണിക്കുന്നതിനുമായി ആഗോള മുസ്ലിം സമൂഹം ചെയ്തുവരുന്ന നിരവധി മാര്‍ഗങ്ങളില്‍ ഒന്നാണ് പ്രവാചക പ്രകീര്‍ത്തനം. പ്രകീര്‍ത്തനത്തിനായി കേരളജനത വ്യാപകമായി ഉപയോഗിക്കുന്നത് മൌലിദ് പാരായണമാണ്. മുഹമ്മദ് നബി(സ്വ) ജീവിതത്തിന്റെ വിവിധ മേഖലകളെയും അനുപമമായ അവിടുത്തെ സ്വഭാവത്തെയും ഗദ്യപദ്യ ശൈലികളിലൂടെ വിശദീകരിച്ചുകൊണ്ട് നടത്തുന്ന മൌലിദ് പാരായണം തന്നെയാണ് റബീഉല്‍ അവ്വലില്‍ നാം അനുഷ്ടിക്കുന്ന സവിശേഷ കര്‍മ്മം. നാട്ടിലെ കാരണവന്‍മാരും സ്ത്രീകളും കുട്ടികളും മൌലിദിന്റെ ഈരടികള്‍ മനസ്സില്‍ നിന്ന് നിശ്പ്രയാസം ഓര്‍ത്തെടുത്ത് ചൊല്ലുമ്പോള്‍ തെളിഞ്ഞുവരുന്ന നമ്മുടെ മഹിതമായ പാരമ്പര്യത്തെ അജ്ഞതയായി ചിത്രീകകരിക്കാന്‍ ചിലര്‍ പെടാപാട് പെടുന്നത് വര്‍ത്തമാന കാലത്തിന്റെ ശാപമായിത്തുടരുകയാണ്.
നബിദിനാഘോഷം അനാചാരം, നബിദിനം അനിസ്ലാമികം, മൌലിദ് പാരായണം ശിര്‍ക്ക് തുടങ്ങിയ നിരര്‍ത്ഥകവും വാസ്തവ വിരുദ്ധവുമായ കുപ്രചരണങ്ങളുമായി ഓരോ റബീഇലും അവര്‍ സാന്നിധ്യമറിയിക്കുന്നതും പതിവാണ്. മൌലിദും നബിദിനാഘോഷവും അനിസ്ലാമികമാണെന്ന തെറ്റായ സന്ദേശം മുസ്ലിം മനസ്സുകള്‍ക്ക് കൈമാറുന്നതിനായി അവ ഇസ്ലാമികമാണെന്ന് തെളിയിച്ചാക്കാന്‍ വെല്ലുവിളികള്‍ നടത്തിയും ഇനാം പ്രഖ്യാപിച്ചും പാരമ്പര്യവിരോധികള്‍ റബീഇന്റെ സുന്ദരാന്തരീക്ഷത്തെ മലിനമാക്കാന്‍ ശ്രമിക്കാറുണ്ട്. മൌലിദിന്റെയും പ്രവാചക പ്രകീര്‍ത്തനത്തിന്റെയും പ്രാമാണികത വരച്ചുകാട്ടാനുള്ള ഒരു എളിയശ്രമം നടത്തുകയാണിവിടെ.

മൌലിദ്
ഗദ്യമായോ പദ്യമായോ ഗദ്യപദ്യ സമ്മിശ്രമായോ നടത്തപ്പെടുന്ന പ്രവാചക പ്രകീര്‍ത്തനമാണ് മൌലിദ് കൊണ്ട് വിവക്ഷക്കപ്പെടുന്നത്. മൌലിദ് സുപ്രസിദ്ധ പണ്ഡിതന്‍ അല്ലാമ സുയൂഥി (റ) നല്‍കുന്ന നിര്‍വചനം ഇങ്ങനെയാണ്. പുണ്യറസൂലി(സ്വ)ന്റെ തിരുപ്പിറവിയെക്കുറിച്ചും ആ പുണ്യവേളയില്‍ വെളിപ്പെട്ട അസാധാരണ സംഭവങ്ങളെക്കുറിച്ചും ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും പാരായണം ചെയ്യുവാനായി ജനം ഒരുമിച്ചുകൂടുകയും അതിനെത്തുടര്‍ന്ന് ആവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്ന പ്രക്രിയയാണ് മൌലിദ് പാരായണം. മൌലിദ് പാരായണം പ്രതിഫലം ലഭിക്കുന്ന നല്ല ബിദ്അത്ത് ആണ്. (ഹാവി ലില്‍ ഫതാവാ189)
ഇന്ന് സുപരിചിതമായ രീതിയില്‍ മൌലിദ് ഗ്രന്ഥങ്ങള്‍ ഹിജ്റയുടെ ആദ്യ നൂറ്റാണ്ടില്‍ തന്നെ വിരചിതമായിരുന്നില്ലെങ്കിലും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ നടത്തിയതിനു തെളിവുകള്‍ ധാരാളമുണ്ട്. വിശുദ്ധ ഹദീസ് ഗ്രന്ഥങ്ങളും സ്വഹാബികളുടെയും താബിഉകളുടെയും ചരിത്രങ്ങളും ഈ യാഥാര്‍ത്ഥ്യത്തിന്റെ ജീവിക്കുന്ന തെളിവുകളാണ്. അവ പിന്നീട് വിശദീകരിക്കുന്നതാണ്.

ബിദ്അത്ത്
മുന്‍മാതൃകകളില്ലാത്ത പുതിയ കാര്യമെന്നാണ് ബിദ്അത്തിന്റെ ഭാഷാര്‍ത്ഥം. (ശറഹുമുസ്ലിം) മതത്തിനകത്തോ അല്ലാതെയോ പുതിയതായി എന്തുണ്ടായാലും അതിന് ഈ അര്‍ത്ഥപ്രകാരം ബിദ്അത്ത് എന്നു പറയാം. ചുരുക്കത്തില്‍ നന്മയോ തിന്മയോ ആവട്ടെ, നല്ലതോ ചീത്തയോ ആവട്ടെ, പുതുതായി രൂപപ്പെട്ടവയെല്ലാം ഭാഷാടിസ്ഥാനത്തില്‍ ബിദ്അത്തിന്റെ കൂട്ടത്തില്‍ പെടുന്നു. സാങ്കേതികാര്‍ത്തത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബിദ്അത്ത് രണ്ട് ഇനങ്ങളായിത്തീരും.
1 അനുകരണീയ ബിദ്അത്ത് (നല്ല ബിദ്അത്ത്)
2 ഹീനമായ ബിദ്അത്ത് (ചീത്ത ബിദ്അത്ത്)
ശറഇന്റെ പ്രമാണങ്ങളായ ഖുര്‍ആന്‍ ശരീഫിലും ഹദീസിലും നിരോധിക്കപ്പെട്ട ബിദ്അത്ത് മേലുദ്ധരിച്ച രണ്ടാം ഇനത്തില്‍ പെട്ടവയാണ്. അവ മുഴുവന്‍ സമൂഹത്തില്‍ നിന്ന് എടുത്തറിയപ്പെടേണ്ടതുമാണ്. അല്ലാത്തവ, അതായത് ശറഈ പ്രമാണങ്ങള്‍ക്ക് എതിരല്ലാത്ത ബിദ്അത്ത് നല്ല ബിദ്അത്താണ്. ഖുര്‍ആന്‍, ഹദീസ്, അസര്‍, ഇജ്മാഅ് (മുസ്ലിം പണ്ഡിതന്‍മാരുടെ ഏകോപനം) എന്നിവക്ക് എതിരായി വരുന്ന ബിദ്അത്ത് മാര്‍ഗ ഭ്രംശവും അവക്ക് വിരുദ്ധമല്ലാത്ത നല്ലവ സ്വീകാര്യ യോഗ്യമാണെ (ഇന്‍സാനുല്‍ ഉയൂന്‍84)ന്നും ഇമാം ശാഫിഈ(റ) പ്രസ്താവിച്ചിരിക്കുന്നു. സമാനമായ കാഴ്ചപ്പാടു തന്നെയാണ് ബിദ്അത്ത് സംബന്ധിയായി ഇമാം നവവി(റ), ഖാളി ഇയാള്(റ), ഇസ്സുബിന്‍ അബ്ദുസ്സലാം(റ), അല്‍ ഹാഫിള് ഇബ്നുല്‍ അഥീര്‍(റ) തുടങ്ങിയ മതപണ്ഡിതന്‍മാര്‍ മുന്നോട്ടു വെക്കുന്നത്.
മുന്‍മാതൃകയില്ലാത്ത പുതിയ കാര്യങ്ങള്‍ മാര്‍ഗഭ്രംശമാണ് എന്ന തിരുവചനം വിശദീകരിച്ചു കൊണ്ട് സുപ്രസിദ്ധ പണ്ഡിതന്‍ ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി(റ) എഴുതുന്നു. മുഹ്ദസാത്ത് എന്നത് മുഹ്ദസതിന്റെ ബഹുവചനമാണ്. ശറഇല്‍ അടിസ്ഥാനമില്ലാതെ പുതുതായി ആവിഷ്കരിച്ചതാണ് അത് കൊണ്ടുള്ള ഉദ്ദേശം. ശറഈ വീക്ഷണത്തില്‍ അതിന് ബിദ്അത്ത് എന്ന് പറയാം. ശറഅ് അറിയിക്കുന്ന അസ്വ്ല് ഉള്ളവയൊന്നും ബിദ്അത്ത് അല്ല. (ഫത്ഹുല്‍ ബാരി13/253)
ചുരുക്കത്തില്‍ ബിദ്അത്ത് എന്നാല്‍ പുതുതായി രൂപം കൊണ്ടവയാണ്. അത് ശറഇല്‍ അടിസ്ഥാനമില്ലാത്തതാകുമ്പോള്‍ സാങ്കേതികാര്‍ത്ഥ പ്രകാരമുള്ള ഹീനമായ (ചീത്തയായ) ബിദ്അത്ത് ആകുന്നു. അടിസ്ഥാനമുണ്ടെങ്കില്‍ ബിദ്അത്ത് അല്ല.
ഇന്ന് വ്യാപകമായി കണ്ട് വരുന്ന മൌലിദും മൌലിദാഘോഷവും അതുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന മറ്റുപരിപാടികളും മുഹമ്മദ് നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല എന്നതിനാല്‍ ഭാഷാര്‍ത്ഥത്തില്‍ അവ ബിദ്അത്ത് ആണ്. മൌലിദും നബിദിനാഘോഷവും ഒരു നിലക്കും മതപ്രമാണങ്ങളോട് എതിരാകുന്നില്ല എന്നതിനാല്‍ അവ ശാഫഈ വീക്ഷണത്തില്‍ ചീത്തയായ ബിദ്അത്ത് ആകുന്നില്ല. പ്രസ്തുത പരിപാടികളില്‍ പ്രധാനമായി നടത്തപ്പെടുന്ന ചടങ്ങ് പ്രവാചക പ്രകീര്‍ത്തനം, മൌലിദ് പാരയണം, അന്നദാനം തുടങ്ങി ശറഅ് അംഗീകരിക്കുന്ന കാര്യങ്ങളാണ്.
ബിദ്അത്തിന്റെ അപാകതയും ഭീകരതയും വരച്ചുകാട്ടാന്‍ സാധാരണ ഉപയോഗിക്കപ്പെടുന്ന ഹദീസ് ഇതാണ്. ജാബിര്‍ ബിന്‍ അബ്ദുല്ലാ(റ)യില്‍ നിന്ന് നിവേദനം, തിരുദൂതര്‍ (സ്വ) പറയുന്നു: .... ഏറ്റവും മോശപ്പെട്ട കാര്യങ്ങള്‍ പുതുതായി ഉണ്ടാക്കപ്പെട്ടതാണ്. എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും പിഴച്ചതാണ്. (മുസ്ലിം)
തിരുദൂതര്‍ (സ്വ)യുടെ കാലത്തില്ലാത്ത പുതുതായി ഉണ്ടായവയും വൈജ്ഞാനികവും കര്‍മ്മശാസ്ത്രപരവുമായ എല്ലാ പുതുതായി ഉണ്ടായവയും ശറഇന്റെ വീക്ഷണത്തില്‍ ചീത്തയായ ബിദ്അത്ത് ആണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പറയുന്നത് യുക്തിയല്ല. കാരണം, അങ്ങനെയാണെങ്കില്‍ നാമിന്ന് കാണുന്ന പഠന രീതിയും സര്‍ട്ടിഫിക്കറ്റ് വിതരണവും സനദ്ദാനവും സാങ്കേതിക വിദ്യ ഉപയോഗിച്ച് രമ്യഹര്‍മ്മങ്ങള്‍ നിര്‍മിക്കുന്നതും ചീത്തയായ ബിദ്അത്ത് ആവേണ്ടതല്ലേ?. ഒരിക്കലും അവ അങ്ങനെയല്ലല്ലോ. എന്നാല്‍ ഉപര്യുക്ത ഹദീസ് സൂചിപ്പിക്കുന്ന പുതുതായി നിര്‍മ്മിക്കപ്പെട്ട കാര്യങ്ങള്‍ ശറഇല്‍ അടിസ്ഥാനമില്ലാത്തവയാണെന്നും വ്യക്തമാണ്.
എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും കുല്ലു ബിദ്അതിന്‍ പിഴച്ചതാണ് എന്ന തിരുമേനി(സ്വ) വ്യക്തമാക്കിയതാണല്ലോ, അതിനാല്‍ കുല്ല് എന്ന സമഗ്ര വാചകത്തില്‍ നിന്ന് ചില ബിദ്അത്തുകളെ മാറ്റി നിര്‍ത്താമോ എന്ന് ചില മുബ്തദീഈങ്ങള്‍ (പുത്തനാശയക്കാര്‍) സംശയം ജനിപ്പിക്കാറുണ്ട്. അവര്‍ക്ക് അവരുടെ പ്രിയനേതാവായ ഇബ്നു തൈമിയ്യ നല്‍കുന്ന മറുപടി ഇങ്ങനെയാണ്.
ഇബ്നു തൈമിയ്യ പറയുന്നു: എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും പിഴച്ചതാണ് എന്ന സമഗ്ര വാചകത്തില്‍ നിന്നും ചില ബിദ്അത്തിനെ മാറ്റി നിര്‍ത്താമോ എന്നതിന് രണ്ട് രൂപത്തില്‍ മറുപടി പറയാം. ഒന്ന്, നല്ലതാണെന്ന് സ്ഥിരപ്പെട്ടവ ബിദ്അത്ത് അല്ല. അപ്പോള്‍ മേല്‍ ഹദീസിന്റെ സമഗ്രത സുരക്ഷിതമായിരിക്കുമല്ലോ. രണ്ട്, നല്ല ബിദ്അത്ത് മേല്‍ ഹദീസിലെ പൊതുനിയമത്തില്‍ നിന്ന് വിരുദ്ധമായി വേര്‍പെട്ടതാണ്. ഇത്തരും പൊതുനിയമം മാറ്റിനിര്‍ത്തിയവയില്ലാല്ലത്തതിലാണല്ലോ തെളിവാകുക. (ഇഖ്തിളാഅ്2/88)
മൌലിദും നബിദിനാഘോഷവും ഹിജ്റയുടെ ആദ്യ നൂറ്റാണ്ടുകളില്‍ ഇല്ലാത്തതാണെന്ന് വാദിച്ച് അവ അനിസ്ലാമികമാണെന്ന് വരുത്തി വെക്കാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ അജ്ഞതയും വിവരക്കേടും അംഗീകരിക്കുകയാണ് ചെയ്യുന്നത്. പ്രവാചക പ്രകീര്‍ത്തനമായ മൌലിദ് മതപ്രമാണങ്ങള്‍ക്ക് വിരുദ്ധമല്ലാത്തതിനാല്‍ അവയെ ചീത്ത ബിദ്അത്ത് ആയി കാണുന്നത് മതവീക്ഷണത്തില്‍ കടുത്ത തെറ്റ് ആണ്. 

പ്രവാചക പ്രകീര്‍ത്തനം മതപ്രമാണങ്ങളില്‍
വിശുദ്ധ ഖുര്‍ആനും ഹദീസ് ശരീഫും പുണ്യ പ്രവാചകരെ പ്രകീര്‍ത്തിക്കുന്നതായി കണ്ടെത്താവുന്നതാണ്. ഒട്ടേറെ ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും പുണ്യപ്രവാചക(സ്വ)നെ പ്രശംസിക്കുന്നതായും നാം കാണാറുണ്ട്. അതെല്ലാം മത വിരുദ്ധമാണെന്നോ മദ്ഹുന്നബി ആവശ്യമില്ലെന്നോ യാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ബുദ്ധിയുള്ള ഒരാളും പറയില്ല, പറയാന്‍ സാധ്യമല്ല. മദ്ഹുര്‍റസൂലിന്റെ വികസിത രൂപമാണ് മൌലിദും മൌലിദാഘോഷവും.
തിരുനബി(സ്വ)യെ പ്രകീര്‍ത്തിച്ചും പ്രകീര്‍ത്തിക്കാന്‍ പ്രേരണ നല്‍കിയും അവതരിക്കുപ്പെട്ട ചില ഖുര്‍ആനിക വചനങ്ങള്‍ താഴെ ചേര്‍ക്കുന്നു.
1 ഓ ജനങ്ങളേ, നിങ്ങങ്ങളുടെ നാഥന്റെ പക്കല്‍ നിന്നുള്ള സദുപദേശവും ഹൃദയരോഗങ്ങള്‍ക്കുള്ള ശമനൌഷധവും മാര്‍ഗ നിര്‍ദ്ദേശവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നുകിട്ടിയിരിക്കുന്നു. പറയുക, അതൊക്കെയും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ട് മാത്രമാവുന്നു. അത് കൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനേക്കാള്‍ ഉത്തമമായിട്ടുള്ളത്. (10/5758)
നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം എത്തിയിരിക്കുന്നു എന്നു പറഞ്ഞ അല്ലാഹു തന്നെ തിരുനബി(സ്വ)യാണ് അനുഗ്രഹമെന്ന് മറ്റൊരിടത്ത് വിശദീകരിക്കുന്നുണ്ട്. പ്രവാചകരേ, ലോകര്‍ക്ക് അനുഗ്രമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല. (അമ്പിയാഅ്107) ഈ രണ്ട് സൂക്തങ്ങളും പുണ്യറസൂലിന്റ പ്രകീര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെയും തിരുപ്പിറവിയില്‍ സന്തോഷം പ്രകടിപ്പിക്കേണ്ടതിന്റെയും ആധികാരികത വരച്ചു കാട്ടുകയാണ്.
2 നിങ്ങളില്‍ നിന്ന് തന്നെയുള്ള നിങ്ങള്‍ക്ക് ഭവിക്കുന്ന ബുദ്ധിമുട്ട് പ്രയാസകരമായി കാണുകയും നിങ്ങളുടെ വിശ്വാസത്തിനുമേല്‍ അതിയായി താല്‍പര്യം വെക്കുകയും സത്യവിശ്വാസികളോട് കരുണയും ആര്‍ദ്രതയും കാണിക്കുകയും ചെയ്യുന്ന ഒരു പ്രവാചകന്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്നു. (9/128)
3 അവരില്‍ നിന്ന് തന്നെയുള്ള ഒരു പ്രവാചകനെ അയച്ച്കൊണ്ട് വിശ്വാസികളുടെ മേല്‍ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു. (3/164)
4 നാം താങ്കളെ (സത്യ)സാക്ഷിയും (വിശ്വാസികള്‍ക്ക്) സന്തോഷ വാര്‍ത്ത അറിയിക്കുന്നവനും (അവിശ്വാസികള്‍ക്ക്) മുന്നറിയിപ്പുകാരനുമായാണ് അയച്ചിരിക്കുന്നത്. അപ്രകാരം തന്നെ അല്ലാഹുവിലേക്ക് അവന്റെ സമ്മത പ്രകാരം (ജനങ്ങളെ) ക്ഷണിക്കുന്നവരുമായിരിക്കുന്നു. (33/4546)
ഇങ്ങനെ നിരവധി സൂക്തങ്ങള്‍ തിരുമേനിയെ സ്പഷ്ടമായിത്തന്നെ പ്രകീര്‍ത്തിക്കുന്നത് കണ്ടെത്താന്‍ കഴിയും. സമാന പ്രകീര്‍ത്തനങ്ങളും മദ്ഹുന്നബിയും ഹദീസിലും സുലഭമാണ്.
ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, ഏതാനും സ്വഹാബികള്‍ പ്രവാചകനെ പ്രതീക്ഷിച്ചിരുന്നു. അവരുടെയടുത്തേക്കു കടന്നുവന്ന നബി(സ്വ) അവരെ ശ്രദ്ധിച്ചു കേട്ടു. ചിലര്‍ ഇബ്രാഹീം നബി(അ)യെക്കുറിച്ച് സംസാരിക്കുന്നു. മറ്റുചിലര്‍ മൂസാ നബി(അ)യെ വാഴ്ത്തി സംസാരിക്കുന്നു. വേറെ ചിലര്‍ ഈസാ നബി(അ)യെക്കുറിച്ചും ആദം നബി(അ)യെ സംബന്ധിച്ചും സംസാരിക്കുന്നു.
അവരോട് സലാം പറഞ്ഞ ശേഷം റസൂല്‍(സ്വ) പറഞ്ഞു: മുന്‍കാല പ്രവാചകന്മാരെക്കുറിച്ച് നിങ്ങള്‍ പറഞ്ഞതെല്ലാം വസ്തുതകളാണ്. അറിയുക, ഞാന്‍ അല്ലാഹുവിന്റെ ഹബീബാണ്. ഞാനാണ് അന്ത്യനാളില്‍ ലിവാഉല്‍ ഹംദിന്റെ വാഹകന്‍. ഞാനാണ് ആദ്യമായി സ്വര്‍ഗത്തില്‍ പ്രവേശിക്കുക. എന്റെ കൂടെ അപ്പോള്‍ സത്യവിശ്വാസികളിലെ ദരിദ്രരായ നിരവധി പേരുണ്ടാകും. മൊത്തം മനുഷ്യരില്‍ അത്യുത്തമന്‍ ഞാന്‍ തന്നെയാണ്. ഇത്രയും പറഞ്ഞത് ദുരഭിമാനം കൊണ്ടല്ല. (തിര്‍മുദി, ദാരിമി)
ഈ ഹദീസിലെന്ന പോലെ തിരുനബി(സ്വ)യുടെ മഹത്വം വര്‍ണിക്കുന്ന മറ്റൊരു ഹദീസ് ഇങ്ങനെയാണ്. നിശ്ചയം അബ്ബാസ്(റ) തിരുനബി(സ്വ)യുടെ സവിധത്തില്‍ വന്നു. തത്സമയം പ്രവാചകന്‍ പ്രസംഗപീഠത്തില്‍ കയറി നിന്നുകൊണ്ട് ചോദിച്ചു: ഞാനാരാണ്?  സ്വഹാബികള്‍ പ്രതികരിച്ചു. അങ്ങ് അല്ലാഹുവിന്റെ ദൂതരാണ്. അവന്റെ രക്ഷ അങ്ങയുടെ മേല്‍ സദാവര്‍ഷിക്കട്ടെ. (ഇതുകേട്ട്) റസൂല്‍(സ്വ) പറഞ്ഞു: ഞാന്‍ അബ്ദുല്‍ മുത്വലിബ് മകന്‍ അബ്ദുല്ലാ മകന്‍ മുഹമ്മദ് ആണ്. അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോള്‍ എന്നെ അവരില്‍ അത്യുത്തമനാക്കി. പിന്നെ അവരെ അവന്‍ രണ്ട് ചേരി(ഫിര്‍ഖത്)കളാക്കിയപ്പോള്‍ എന്നെ ഉത്തമ ചേരിയിലാക്കി. അല്ലാഹു അവരെ വീണ്ടും വിവിധ് ഗോത്രങ്ങളാക്കിയപ്പോള്‍ എന്നെ അവന്‍ ഉന്നത ഗേത്രത്തിലാക്കി. വീണ്ടും അവരെ അല്ലാഹു ചെറുകുടുംബങ്ങളാക്കി. അപ്പോള്‍ അവന്‍ എന്റെ കുടുംബത്തെ ഉത്തമ കുടുംബമാക്കി. പ്രസ്തുത കുടുംബത്തിലെ അത്യുത്തമനാക്കി എന്നെ അവന്‍ അനുഗ്രഹിച്ചു (തുര്‍മുദി)
സമാനമായ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന ഹദീസുകള്‍ ബുഖാരി, മുസ്ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളിലും ലഭ്യമാണ്. ഈ ഹദീസുകളുടെ വെളിച്ചത്തില്‍ പ്രവാചക പ്രകീര്‍ത്തനം സുന്നത്താണെന്നും പ്രതിഫലാര്‍ഹമാണെന്നും വ്യക്തമാണ്. അതിനു വിരുദ്ധമായ പ്രചരണങ്ങളും പ്രസ്താവനകളും തിരുദൂതരോട് കാണിക്കുന്ന അനാദരവും ധിക്കാരവുമാണ്.
പ്രവാചക പ്രകീര്‍ത്തനം ഹുബ്ബുര്‍റസൂലിന്റെ ഒരു രീതി മാത്രമാണ്. പ്രസ്തുത രീതി അവലംഭിക്കുന്നവരെ അധാര്‍മികതയുടെ വാക്താക്കളാണെന്ന് മുദ്രയടിക്കുന്നവര്‍ പ്രവാചകാനുരാഗത്താല്‍ സ്വപിതാവിനെ വധിച്ചുകളഞ്ഞ പ്രഗത്ഭനായ സ്വഹാബി വര്യന്‍ അബൂ ഉബൈദ(റ)യെയും തിരുനബി(സ്വ)യെ ചീത്തപറഞ്ഞ തന്റെ പിതാവിന്റെ മുഖത്തടിച്ച സ്വിദ്ദീഖ്(റ)നെയും ഏതു കണ്ണുകൊണ്ടാണ് നോക്കിക്കാണുക.
ഖുര്‍ആന്‍ തന്നെ ഒരര്‍ത്ഥത്തില്‍ മൌലിദ് ആണ്. മുന്‍കാല പ്രവാചകന്‍മാരുടെ പ്രകീര്‍ത്തനങ്ങള്‍ ഖുര്‍ആനില്‍ സുലഭമാണ്. അവയില്‍ ചില സൂചകങ്ങള്‍  ഇങ്ങനെയാണ്. 
മൂസാ നബിക്കും ഹാറൂന്‍ നബിക്കും സമാധാനം (37:120)
ഇല്‍യാസ് നബിക്ക് സമാധാനം (37:130)
ഇബ്രാഹീം നബിക്ക് സമാധാനം (37:109)
ലോകരില്‍ നഹ് നബിക്ക് സമാധാനം (37:79)
ഖുര്‍ആനിലും ഹദീസിലും പ്രവാചകന്‍മാരുടെ പ്രകീര്‍ത്തനങ്ങളുള്ളതിനാല്‍ അത് തള്ളിക്കളയാന്‍ മുസല്‍മാന് കഴിയുമോ? ഇല്ല. അതിനാല്‍, തിരുനബി (സ്വ)യുടെ പ്രകീര്‍ത്തനങ്ങള്‍ വിരചിതമായ ഗ്രന്ഥങ്ങളും അവഗണക്കപ്പെടാന്‍ പാടില്ല.

നബിദിനത്തിന്റെ മാഹാത്മ്യം
ഓരോ രാജ്യവും അതിന്റെ സ്വാതന്ത്യ്ര ദിനത്തിന് വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. സ്വാതന്ത്യ്രത്തിന്റെ ആവര്‍ത്തിച്ചു വരുന്ന വാര്‍ഷികാഘോഷങ്ങള്‍ അതാത് രാജ്യത്തിന്റെ മോചനത്തെയും വളര്‍ന്നു വരുന്ന ഒരു രാജ്യമെന്ന നിലക്ക് തങ്ങള്‍ നേടിയെടുത്ത വ്യക്തിത്വത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഇന്നുവരെ മുസ്ലിം രാഷ്ട്രങ്ങള്‍ പോലും അവരുടെ സ്വാതന്ത്യ്രദിനാഘോഷം നടത്തുന്നതിന് ആരും ഒരാക്ഷേപം പറഞ്ഞിട്ടില്ല.
മുസ്ലിംകളായ നമ്മെ അല്ലാഹുവേതര ആരാധ്യരുടെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് ഏകദൈവാരാധനയിലേക്ക് വഴിനടത്തിയ തിരുനബി(സ്വ)യുടെ ജന്‍മദിനം വര്‍ഷം തോറും ആഘോഷിക്കുന്നതില്‍ എന്തു പന്തികേടാണുള്ളത്?
ചില ദിവസങ്ങള്‍ക്ക് മറ്റുദിനങ്ങളില്‍ നിന്നു വിഭിന്നമായി മഹത്വവും പവിത്രതയുമുണ്ടെന്ന് ഖുര്‍ആന്‍, ഹദീസ്, മഹാന്‍മാരുടെ ഗ്രന്ഥങ്ങള്‍ എന്നിവയില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്.
മര്‍യമിന്റെ പുത്രന്‍ ഈസാ(അ) പറഞ്ഞു: ഞങ്ങളുടെ നാഥനായ അല്ലാഹുവേ, നിന്റെ പക്കല്‍നിന്നുള്ള ഒരു ദൃഷ്ടാന്തമായും ഞങ്ങളുടെ മുന്‍ഗാമികള്‍ക്കും ശേഷക്കാര്‍ക്കും ഒരു ആഘോഷമായും വാനലോകത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരണമേ, ഞങ്ങള്‍ക്കു നീ അന്നം നല്‍കുകയും ചെയ്യേണമേ. (5:114) എന്ന ഖുര്‍ആനിക സൂക്തംത്തിലെ ഞങ്ങളുടെ മുന്‍ഗാമികള്‍ക്കും ശേഷക്കാര്‍ക്കും ഒരു ആഘോഷമായും എന്ന ഭാഗം പണ്ഡിതന്‍മാര്‍ വിശദീകരിക്കുന്നത് ഭക്ഷണത്തളിക ഇറങ്ങന്ന ദിനം ഞങ്ങള്‍ക്കും ശേഷക്കാര്‍ക്കും ആദരവര്‍ഹിക്കുന്ന ആഘോഷ ദിനമാക്കി മാറ്റാന്‍ എന്നാണ്. (റാസി, ദുര്‍റുല്‍ മന്‍സൂര്‍) ഭക്ഷണത്തളിക ഇറങ്ങിയ തിയ്യതി യുഗാന്തരങ്ങളില്‍ ആവര്‍ത്തിച്ച് വരുമ്പോഴൊക്കെ അതിന്‍ മഹത്വവും പവിത്രതയും ഉണ്ടെന്നാണ് ഈ വിശദീകരണവും സൂക്തവും അറിയിക്കുന്നത്. ആകാശത്ത് നിന്ന് സ്വര്‍ഗീയ വിഭവ സമൃദ്ധമായ ഒരു സുപ്ര കിട്ടിയതിനാണ് ഇവിടെ ആഘോഷം നടത്തുന്നത്. ചിലര്‍ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ പറഞ്ഞതനുസരിച്ച് ഏഴ് മത്സ്യവും ഏഴ് റൊട്ടിക്കഷ്ണവുമായിരുന്നു വിഭവമെങ്കില്‍ മുഴുവന്‍  ജന വിഭാഗങ്ങള്‍ക്കും അനുഗ്രഹമായി പിറന്നുവീണ മുഹമ്മദ് നബി(സ്വ)യുടെ പേരില്‍ എന്തുകൊണ്ട് ജന്മദിനം ആഘോഷിച്ചു കൂടാ. ആവര്‍ത്തിച്ചുവരുമ്പോള്‍ എന്തുകൊണ്ട് ആ ദിനം ആഘോഷിച്ചുകൂടാ.
ദിനത്തിന്റെ പ്രാധാന്യവും മഹത്വവും അറിയിക്കുന്ന ഒരു സംഭവം കൂടി വിശദീകരിക്കാം. തിരുനബി(സ്വ) മദീനയിലേക്ക് ഹിജ്റ പോയപ്പോള്‍, ജൂതന്മാര്‍ തങ്ങളുടെ പ്രവാചകന്‍ മുസാ(അ) നബിയും ബനൂ ഇസ്രാഈലും രക്ഷപ്പെട്ടതില്‍ അല്ലാഹുവിനു കൃതജ്ഞത അറിയിച്ചു മുഹര്‍റം പത്തിനു നോമ്പനുഷ്ടിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഈ സംഭവം അറിഞ്ഞ നബി(സ്വ) തന്റെ ഉമ്മത്തിനോട് കല്‍പിച്ചു: നമുക്കാണ് മൂസാ നബി(അ)യോട് കൂടുതല്‍ കടപ്പാടുള്ളത്. അത്കൊണ്ട് നിങ്ങളും നോമ്പനുഷ്ടിക്കുക.
മുഹമ്മദ് (സ്വ)യുടെ അനുയായികള്‍ എന്ന നിലക്ക് ഇതരമതസ്ഥര്‍ അവരവരുടെ പ്രവാചകന്‍മാരുടെ ആഘോഷങ്ങള്‍ അനുസ്മരിക്കുമ്പോള്‍ നാം നമ്മുടെ നബി(സ്വ)യുടെ ജന്മദിനം ആഘോഷിക്കാന്‍ കൂടുതല്‍ കടപ്പെട്ടവരാണ്.
മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പുണ്യദിനം തിരുനബി(സ്വ) പിറന്ന റബീഉല്‍ അവ്വല്‍ പന്ത്രണ്ട് ആണെന്ന് കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. (ശര്‍വാനി, ബാജൂരി, ജമല്‍) ലൈലതുല്‍ ഖദ്റിനേക്കാല്‍ മഹത്വവും പ്രാധാന്യവും നല്‍കപ്പെടുന്ന രാത്രി തിരുനബി(സ്വ)യുടെ ജന്മദിനത്തിന്റേതായതിനാല്‍ അത് ആഘോഷിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്?
എല്ലാനിലയിലും മതപ്രമാണങ്ങള്‍ക്ക് അനുകൂലമായിത്തീരുന്ന മൌലിദും നബിദിനാഘോഷവും മതത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് അവ നിര്‍വഹിക്കുകയും പുണ്യറസൂലി(സ്വ)ന്റെ സന്ദേശം മറ്റുള്ളവര്‍ക്ക് കൈമാറാന്‍ അവ ഉപയോഗിക്കേണ്ടതുമാണ്