17 November 2011

മദ്ഹബുകള്‍




സ്വന്തമായി ഗവേഷണം ചെയ്യുന്നതിന് അംഗീകരിക്കപ്പെട്ടിട്ടുള്ള - എന്നീ യോഗ്യതകളുള്ള മുജ്തഹിദുമാരും ഇമാമുമാരും അവരുടെ അനുചരരും എത്തിച്ചേര്‍ന്ന കര്‍മ്മശാസ്ത്ര വിധികളുടെ ക്രോഡീകരണമാണ് മദ്ഹബുകള്‍. യോഗ്യരായ ഗവേഷകരില്ലാത്ത ഈ കാലത്ത് പ്രബലമായ ഏതെങ്കിലുമൊരു മദ്ഹബ് അനുസരിച്ച് ജീവിക്കല്‍ നിര്‍ബന്ധമാണ്.

സ്വഹാബികളുടെ കാലത്ത് തന്നെ കര്‍മശാസ്ത്ര രംഗത്ത് മദ്ഹബുകള്‍ രൂപപ്പെട്ടിരുന്നു. പക്ഷേ, ക്രോഡീകരിക്കപ്പെടാത്തത് കാരണം ഇവ അനുകരിക്കപ്പെടാതെ പോവുകയും കാലക്രമേണ നഷ്ടപ്പെടുകയും ചെയ്തു. താബിഉകളുടെ കാലത്തും മദീനയിലും കൂഫയിലും ബസ്വറയിലും പ്രമുഖരായ പല മുജ്തഹിദുകളുമുണ്ടായിരുന്നു. അക്കാലത്തെ പൊതു ജനങ്ങളുടെ പ്രധാന ആശ്രയം ഇത്തരം പണ്ഡിതരായിരുന്നു

ഹിജ്റ രണ്ടാം നൂറ്റാണ്ടു മുതല്‍ നാലാം നൂറ്റാണ്ടിന്റെ പകുതി വരെ ഇജ്തിഹാദിന്റെ സുവര്‍ണ ഘട്ടമായി ഗണിക്കപ്പെടുന്നു. ഈ കാലയളവില്‍ പതിമൂന്നോളം യോഗ്യരായ മുജ്തഹിദുകളുണ്ടായിരുന്നെങ്കിലും ഇവരില്‍ നാല് പേരുടെ മദ്ഹബുകളാണ് ക്രോഡികരിക്കപ്പെട്ടതും ജനങ്ങളുടെ സര്‍വ വിധ പ്രശ്നങ്ങളും ഉള്‍കൊണ്ടതുമായവ എന്നതിനാല്‍ പില്‍ക്കാലത്ത് ഇവ ലോക മുസ്ലിംകളാല്‍ പിന്തുടരപ്പെട്ടു പോന്നു

മാലികി മദ്ഹബ്

 



അല്‍ ഇമാം മാലികുബ്നു അനസിബിനു അബീആമിര്‍ അല്‍ അസ്ബഹീ(റ) (ഹി: 94-179)
മദീന കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ഇമാം മാലിക്(റ) ഹദീസുകള്‍ സമാഹരിച്ചതിന് പുറമെ സ്വഹാബികളുടെയും താബിഉകളുടെയും ഫത്വകളും ശേഖരിച്ചു. അബദുറഹ്മാനുബ്നു ഹുര്‍മുസ്, ഇബ്നു ശിഹാബിസ്സുഹ്രി, നാഫിഅ്(റ) തുടങ്ങിയവരാണ് ഇദ്ദേഹത്തിന്റെ പ്രധാന ഗുരുവര്യര്‍.

ഖുര്‍ആനും ഹദീസിനും പുറമെ മറ്റു മദ്ഹബുകളില്‍ നിന്നും വ്യത്യസ്തമായി മദീനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹം തന്റെ മദ്ഹബിന്റെ അടിസ്ഥാനമായി അവലംബിച്ചിരുന്നു. ഇവക്ക് പുറമെ സ്വഹാബിമാരുടെ വാക്കുകളും ഖിയാസും ഇസ്തഹ്സാനും ഇദ്ദേഹം കര്‍മ ശാസ്ത്ര വിധികളുടെ ആധാരമാക്കിയിരുന്നു.
ഈജ്പ്ത്, സ്പൈന്‍, ആഫ്രിക്ക, തുടങ്ങിയ വിദൂര ദേശങ്ങളില്‍ നിന്ന് വരെ വിദ്യാര്‍ത്ഥികള്‍ ഇദ്ദേഹത്തിന്റെ ശിഷ്യത്വം നേടാന്‍ മദീനയിലെത്തിയിരുന്നു. 

ഇവരില്‍ പ്രമുഖരാണ്:
1) അബൂ അബ്ദില്ലാഹ് അബ്ദുറഹ്മാനിബ്നുല്‍ ഖാസിം( -191)
2) അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്നു വഹബ് ബിന്‍ മുസ്ലിം അല്‍ ഖുറശിയ്യ്
3) അശ്ഹബ് ബ്നു അബ്ദില്‍ അസീസില്‍ ഖൈസിയ്യില്‍ ആമിരീ
4) അബൂ അബ്ദില്ലാഹ് സിയാദ്ബ്നു അബ്ദുറഹ്മാന്‍ അല്‍ഖുര്‍ഥ്വുബീ
5) യഹ്യബ്നു യഹ്യബ്നു കസീരില്ലൈസീ

ഹനഫി മദ്ഹബ്:



ബൂഹനീഫത്തുന്നുഅ്മാന്‍ ബിന്‍ സാബിത് അല്‍കൂഫി(റ) (ഹി. 80-150) തന്റെ ജീവിത കാലത്ത് ഇസ്ലാമിക പ്രമാണങ്ങളില്‍ നടത്തിയ ഗവേഷണങ്ങളും നല്‍കിയ ഫത്വകളും ക്രോഡീകരിക്കപ്പെട്ടതാണ് ഹനഫീ മദ്ഹബ്. കൂഫയിലാണ് അദ്ദേഹം ജനിച്ചതും വളര്‍ന്നതും. അക്കാലത്തെ ഫിഖ്ഹീ പണ്ഡിതനായിരുന്ന ഹമ്മാദ് ബിന്‍ അബീസുലയ്മാനില്‍ നിന്നാണ് അദ്ദേഹം ഫിഖ്ഹ് പഠിച്ചത്. അഹ്ലുറഅ്യിന്റെ മാര്‍ഗമാണ് കര്‍മ ശാസ്ത്ര വിധികള്‍ കണ്ടെത്തുന്നതില്‍ ഇദ്ദേഹം അവലംബിച്ചത്.

ഖുര്‍ആനും ഹദീസും ഇജ്മാഉം സ്വഹാബികളുടെ വചനങ്ങളും ഇസ്തിഹ്സാനും ഉര്‍ഫും ഇസ്തിസ്വ്ഹാബും ഖിയാസുമായിരുന്നു ഇദ്ദേഹത്തിന്റെ അടിസ്ഥാനങ്ങള്‍.
അബൂ ഹനീഫ(റ)വിന് ധാരാളം ശിഷ്യന്‍മാരുണ്ടായിരുന്നു. ഇവരാണ് മഹാനവര്‍കളുടെ മരണ ശേഷം ഈ മദ്ഹബ് പ്രചരിപ്പിക്കാന്‍ മുന്‍കയ്യെടുത്തത്.
 
 പ്രധാനികള്‍:

1) അബൂ യൂസുഫ് യഅ്ഖൂബ് ബിന്‍ ഇബ്റാഹീം അല്‍അന്‍സ്വാരി (ഹി: 112-182)
ഹനഫീ മദ്ഹബില്‍ ആദ്യമായി ഗ്രന്ഥരചന നടത്തിയത് ഇദ്ദേഹമാണ് ഫിഖ്ഹ് പണ്ഡിതന്‍ കൂടിയായിരുന്നു.
2) സഫറുബിന്‍ അല്‍ഹുദൈലിബ്ന്‍ ഖൈസില്‍ കൂഫി
ജീവിതം മുഴുവന്‍ പഠനത്തിലും അദ്ധ്യാപനത്തിനും ചെലവഴിച്ച ഇദ്ധേഹം പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനും മുഹദ്ദിസുമായിരുന്നു.
3) മുഹമ്മദു ബിന്‍ അല്‍ഹസന്‍ ബിന്‍ ഫര്‍ഖദ് അശ്ശൈബാനീ (ഹി: 110-158)
കൂഫയിലാണ് ജനനമെങ്കിലും ബഗ്ദാദില്‍ അബ്ബാസികളുടെ സംരക്ഷണത്തിലാണ് ഇദ്ദേഹം വളര്‍ന്നതെങ്കിലും അബൂ ഹനീഫാ ഇമാമില്‍ നിന്നും പിന്നീട് അബൂയൂസുഫ്(റ)വില്‍ നിന്നും ഇദ്ദേഹം ഫിഖ്ഹും ഹദീസും പഠിച്ചു. ഹനഫീ മദ്ഹബില്‍ ഏറ്റവും കൂടുതല്‍ രചനകള്‍ നടത്തിയത് ഇദ്ദേഹമാണ്
4) അല്‍ഹസനുബിന്‍ സിയാദ് അല്ലുഅ്ലുഇല്‍ കൂഫീ.
അബൂഹനീഫാ ഇമാമില്‍ നിന്നും പിന്നീട് അബൂയൂസുഫ്(റ)വില്‍ നിന്നും മുഹമ്മദ്(റ)വില്‍ നിന്നും പഠനം നടത്തി. മദ്ഹബില്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു.

ഹമ്പലീ മദ്ഹബ്

 



അബൂ അബ്ദില്ലാഹ് അഹ്മദുബ്നു ഹമ്പല്‍ ബ്നു ഹിലാല്‍ ബ്നു അസദ് ദ്ദഹ്ള്ലീ (164-241) ആണ് ഈ മദ്ഹബിന്റെ ഇമാം. ഹിജ്റ 164ല്‍ ബഗ്ദാദില്‍ ജനിച്ച ഇദ്ദേഹം ഖുര്‍ആന്‍ സൃഷ്ടി വാദത്തെ അംഗീകരിക്കാത്തതിനാല്‍ അന്നത്തെ ഭരണാധികാരിയുടെ പീഢനങ്ങള്‍ക്ക് വിധേയമായി. തന്റെ 22-ാം വയസ്സ് വരെ വിവിധ ഹദീസ് പണ്ഡിതന്മാരില്‍ നിന്ന് ഹദീസും ഇമാം അബൂഹനീഫ(റ)വിന്റെ ശിഷ്യനായ അബൂയൂസുഫ്(റ)വില്‍ നിന്നു ഫിഖ്ഹും പഠിച്ച ശേഷം ഇസ്ലാമിക ഭരണത്തിലെ വിവിധ നാടുകളിലേക്ക് വിജ്ഞാനം തേടി സഞ്ചരിച്ചു. ഇമാമു അഹ്ലിസ്സുന്ന എന്നാണിദ്ദേഹം അറിയപ്പെടുന്നത്.
ഖുര്‍ആന്‍, ഹദീസ്, സ്വഹാബികളുടെ ഫത്വകള്‍, ഇജ്മാഅ് ഖിയാസ്, എന്നിവയാണ് ഹമ്പലീ മദ്ഹബിന്റെ അടിസ്ഥാനങ്ങള്‍. 

ഈ മദ്ഹബിന്റെ പ്രചാരകരില്‍ ചിലരാണ്:
1) അബൂബക്റ് അഹ്മദ് ബനു മുഹമ്മദ് ബ്നു ഹാഈ
2) അഹ്മദ് ബനു അബ്ദു ബ്നു ഹജ്ജാജുല്‍ മര്‍വദീ
3) ഇസ്ഹാഖ് ബ്നു ഇബ്റാഹീമുല്‍ മഅ്റൂഫ് ബി
4) സ്വാലിഹുബ്നു അഹമദ്ബ്നു ഹമ്പല്‍
5) അബ്ദുല്ലാഹിബ്ന്‍ അഹ്മദ് ബ്നു ഹമ്പല്‍

ഹിജ്റ 241ല്‍ ഇമാം അഹ്മദ് (റ) വഫാത്തായതോടെ ഹിജ്റ മൂന്നാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ തന്നെ നാല് മദ്ഹബിന്റെ ഇമാമുമാരുടെയും ജീവിത കാലം അവസാനിച്ചു. ഇവരുടെ പരിശ്രമ ഫലമായി ഉണ്ടായ നാല് മദ്ഹബുകളാണ് ഇത് വരെ നിലനിന്ന് പോരുന്നത്.
 

ശാഫിഈ മദ്ഹബ്



അല്‍ഇമാം അബൂ അബദില്ലാഹ് മുഹമ്മദ് ബ്നു ഇദ്രീസി ബ്നു അബ്ബാസി ബ്നു ഉസ്മാന്‍ ബ്നു ശാഫിഈ(റ) (150-204)ന്റെയും അനുയായികളുടെയും ഗവേഷണ ക്രോഡീകരണമാണ് ശാഫിഈ മദ്ഹബ്. ഹിജ്റ 150 ല്‍ ഫലസ്ഥീനിലെ ഗാസയിലാണ് മഹാനവറുകള്‍ ജനിച്ചത്. യതീമായി വളര്‍ന്ന അദ്ദേഹം ചെറുപ്പത്തില്‍ തന്നെ അറബി സാഹത്യത്തിലും കര്‍മശാസ്ത്രത്തിലും അഗാധ പാണ്ഡിത്യം നേടി. ഇമാം മാലിക്(റ), മുസ്ലിമുബ്നു ഖാലിദിസ്സിന്‍ജി, മുഹമ്മദ്ബനുല്‍ ഹസന്‍(റ) തുടങ്ങിയവരാണ് ഇദ്ദേഹത്തിന്റെ ഗുരുവര്യര്‍.

ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ശാഫിഈ(റ)ന്റെ അരിസാല എന്ന ഗ്രന്ഥം ഉസ്വൂലുല്‍ ഫിഖ്ഹില്‍ രചിക്കപ്പെട്ട ആദ്യ ഗ്രന്ഥമാണ്.
ബഗ്ദാദില്‍ നിന്ന് രചിച്ചതും അഭിപ്രായപ്പെട്ടതുമായവ ഖദീമെന്നും ഈജിപ്തില്‍ വന്നതിന് ശേഷമുള്ളവ ജദീദെന്നും അറിയപ്പെടുന്നു

ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനങ്ങള്‍:
1) ഖുര്‍ആന്‍
2) സുന്നത്ത്
3) ഇജ്മാഅ് 
4) ഖിയാസ്

ഈജിപ്തിലും ഹിജാസിലും ഇറാഖിലും ശാഫിഈ ഇമാമിന് ധാരാളം ശിഷ്യന്‍മാരും അനുചരന്മാരുമുണ്ടായിരുന്നു. അവരില്‍ പ്രധാനപ്പെട്ടവരാണ്:
1) യൂസുഫുബ്നു യഹ്യ ല്‍ബുവൈഥ്വീ ല്‍ബസ്വരി
2) റബീഉബ്നു സുലൈമാന്‍ ബ്നു അബ്ദില്‍ ജബ്ബാര്‍ ല്‍മുറാദീ
3) അബൂ ഇബ്റാഹീം ഇസ്മാഈല്‍ ബ്നു യഹ്യ ല്‍മുസ്നീ
4) അബൂ സൌര്‍ ഇബ്റാഹീം ബ്നു ഖാലിദ് ബ്നു ഈമാനില്‍ ബഗാദാദി
5) ഹര്‍മലത്തുബ്നു യഹ്യബനു അബദുല്ലാഹി തജീബീ
6) മുഹമ്മദുബ്നു അബദില്ലാഹിബ്നു അബ്ദില്‍ ഹകം
ഇവരാണ് ശാഫഈ(റ)ന്റെ വഫാത്തിനു ശേഷം അദ്ദേഹത്തതിന്റെ മദ്ഹബിനെ ക്രോഡീകരിച്ച് ജനകീയമാക്കിയത്

ശാഫിഈ(റ)ന്റെ ശൈലി തുടര്‍ന്ന് കൊണ്ട് ഫിഖ്ഹിലും ഹദീസിലും പ്രാഗല്‍ഭ്യം നേടിയ പിന്‍കാല പണ്ഡിതന്മാരെയും അവരുടെ കൃതികളേയും താഴെ ചേര്‍ക്കുന്നു:
മുസ്നി(റ): മുഖ്തസര്‍
മാവര്‍ദി(റ): അല്‍ഹാവില്‍ കബീര്‍
ഗസ്സാലി(റ): ബസ്വീഥ്വ്, വസ്വീഥ്വ്, വജീസ്, ഖലാസ
ശീറാസി(റ): അല്‍ മുഹദ്ദബ്, തന്‍ബീഹ്
റാഫിഈ(റ): ശര്‍ഉല്‍ കബീര്‍, മുഹറര്‍
നവവീ(റ): ശറഉല്‍ മുഹദ്ദബ്, തഹ്ഖീഖ്, മിന്‍ഹാജ്
സകരിയ്യല്‍ അന്‍സ്വാരീ(റ): മന്‍ഹജ്, അര്‍ഹുല്‍ മന്‍ഹജ്

രൂപ ഘടന


സയന്‍സിനെക്കുറിച്ച് പ്രതിപാദിക്കുന്നതിനു മുമ്പ് ഖുര്‍ആന്റെ ശൈലിയെക്കുറിച്ചല്‍പം പറയട്ടെ. ഇതര ഗ്രന്ഥങ്ങളില്‍ നിന്നൊക്കെ എത്രയും വ്യത്യസ്തവും അത്ഭുതാവഹവുമാണ് ഖുര്‍ആന്റെ ശൈലി. വളരെ ഹ്രസ്വമായ വാക്കുകളിലാണ് അല്ലാഹു ആജ്ഞാപിക്കുന്നത്. കമ്പി സന്ദേശങ്ങള്‍ അയക്കാറുണ്ടല്ലോ, അതുപോലെ. ചുരുങ്ങിയ വാക്കുകള്‍, അര്‍ഥം വിപുലവും. 

മുഖവുരയും അഭ്യര്‍ഥനയുമല്ല; ആജ്ഞകളും താക്കീതുകളും നിയമങ്ങളും മറ്റുമാണ്. നിങ്ങളും ഞാനും സംസാരിക്കുംപോലെ ചര്‍വിതചര്‍വണമല്ല ഖുര്‍ആന്‍. ഒരു രാഷ്ട്രീയ നേതാവിന്റെയോ മറ്റോ പ്രസംഗങ്ങളും കഥകളും ദീര്‍ഘനേരം കേട്ടിരുന്നാലും അവസാനം ഒരുപക്ഷേ, ഒന്നും ഗ്രഹിക്കാനുണ്ടാവില്ല. ദൈവികവചനങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍ മഹത്തായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്.

ൃപ്ളീയ എന്ന വാക്ക് നോക്കൂ. അതിന്റെ അര്‍ഥം 'പറയുക' എന്നാണ്. ആര്, ആരോട്, എന്ത് പറഞ്ഞു, ആരോട് പറയാന്‍വേണ്ടി പറഞ്ഞു എന്നൊന്നുമില്ല. അതൊക്കെ നാം മനസ്സിലാക്കണം. മുഹമ്മദ് നബി(സ)യോട് അല്ലാഹു പറയുകയാണ്, ജനങ്ങളോട് പറയാന്‍ വേണ്ടി. യാതൊരുവിധ കുറക്കലും കൂട്ടിച്ചേര്‍ക്കലുമില്ലാതെ നബി(സ) ആ സന്ദേശം ജനങ്ങള്‍ക്കെത്തിക്കുന്നു. എന്നോട് ഇങ്ങനെ പറയാന്‍ പറഞ്ഞിട്ടുണ്ട് എന്നൊന്നുമല്ല അവിടന്ന് പറയുന്നത്.

വള്ളിപുള്ളി വ്യത്യാസമില്ലാതെ ഒരു സ്പീക്കറില്‍ കൂടി കേള്‍ക്കുന്നതുപോലെ നമുക്ക് ഇലാഹീ വാക്യങ്ങള്‍ അങ്ങയില്‍ നിന്ന് കേള്‍ക്കാന്‍ കഴിയുന്നു. (മൈക്കില്‍ കൂടി സംസാരിക്കുമ്പോള്‍ ആ ആളുടെ വാക്കുകളാണല്ലോ പുറത്തുവരുന്നത്. മൈക്ക് അതില്‍ വ്യത്യാസം വരുത്തില്ലല്ലോ.)

ഉദാഹരണം നോക്കുക:

1. പറയൂ, കാര്യം അല്ലാഹു ഏകനാകുന്നു.
2. അല്ലാഹു ആരോടും ഒരു നിലക്കും ആശ്രയമില്ലാത്തവനും സര്‍വ ചരാചരങ്ങളും അവനെ ആശ്രയിക്കുന്നവയുമാണ്.
3. അവന്‍ സന്താനങ്ങളെ ജനിപ്പിച്ചിട്ടില്ല. അവന്‍ സന്താനമായി ജനിച്ചിട്ടുമില്ല.
4. അവനോട് തുല്യനായി ആരും (ഒന്നും) ഇല്ല.

ഈസാനബി(അ)ക്ക് ശേഷം അഞ്ഞൂറിലധികം കൊല്ലം കഴിഞ്ഞാണ് മുഹമ്മദ്(സ) ജനിക്കുന്നത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയ ഒരു ജനതയുടെ ദീര്‍ഘകാലത്തെ തെറ്റായ ധാരണകളെയും പ്രവൃത്തികളെയും പാടേ നിഷേധിക്കുന്നതാണ് വാക്യം

ചിലര്‍ ധരിച്ചുവെച്ചിരിക്കുന്നത് ദൈവം മനുഷ്യരൂപത്തിലും മറ്റും ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും അത്തരം രൂപങ്ങള്‍ ഉണ്ടാക്കിവെച്ച് അവയെ ആരാധിക്കണമെന്നുമാണ്. യുഗങ്ങളോളം പഴക്കമുള്ള ഇത്തരം തെറ്റിദ്ധാരണകളെ തിരുത്തുകയാണ് വാക്യം 4. സൌരയൂഥങ്ങളും മറ്റും എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് ഒറ്റവാക്കില്‍ 2-ാം വാക്യം പറഞ്ഞു.

ഖുര്‍ആനിക ശൈലി എത്രയും ആശ്ചര്യജനകമാണ്. അമാനുഷികമായ ആ വിശുദ്ധ ഗ്രന്ഥത്തിന്റെ അസാധാരണശൈലി വര്‍ണനാതീതമാണ്. ഇവിടെ അത് പ്രതിപാദ്യവിഷയമല്ലാത്തതിനാല്‍ ചുരുക്കുന്നു. നമുക്ക് വിഷയത്തിലേക്ക് കടക്കാം.