05 September 2012

ബേങ്ക് പലിശ അനുവദനീയമോ??

ചോദ്യം: ബേങ്ക് പലിശ അനുവദനീയമാണെന്ന് സ്ഥാപിക്കാന്‍ ചിലര്‍ ഈയിടെയായി പാടുപെടുന്നു്. പലിശ അപ്പടി ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടില്ലെന്നും അമിത പലിശ മാത്രമാണ് നിരോധിച്ചതെന്നുമാണ് ഇവരുടെ വാദം. എല്ലാതരം പലിശയും നിഷിദ്ധമാണെന്നു പണ്ഢിതരുടെ അഭിപ്രായം വ്യാഖ്യാനപ്പിഴവു മൂലം സംഭവിച്ചതാണെന്നവര്‍ പറയുന്നു. വാദത്തിനു തെളിവായി ‘സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിക്കിരട്ടിയായി പലിശ വാങ്ങരുത്.’ എന്നര്‍ഥം വരുന്ന ആയത്തിലെ ‘ഇരട്ടിക്കിരട്ടി’ എന്ന വാക്ക് ഇവര്‍ ഉദ്ധരിക്കുന്നു. ഇതിനു താങ്കളുടെ മറുപടി എന്താണ്?
ഉത്തരം: വിശുദ്ധഖുര്‍ആനിലെ ഈ പ്രയോഗത്തില്‍ മാത്രം കടിച്ചുതൂങ്ങുകയാണെങ്കില്‍ മൂലധനത്തിന്റെ ആറിരട്ടി പലിശ വാങ്ങുന്നത് മാത്രമേ ഇസ്‌ലാം നിരോധിച്ചിട്ടുള്ളൂ എന്ന് പറയേണ്ടിവരും. കാരണം ഖുര്‍ആനില്‍ ഇവിടെ ഉപയോഗിച്ച പദം ‘അള്ആഫന്‍ മൂളാഅഫതന്‍’ എന്നാണ്. ഇരട്ടിയെന്നര്‍ഥം വരുന്ന ളിഅ്ഫിന്റെ ബഹുവചനമാണത്. അപ്പോള്‍ അള്ആഫ് എന്നാല്‍ മൂന്നിരട്ടി എന്നായി. മുളാഅഫതന്‍ എന്നുകൂടി പറഞ്ഞപ്പോള്‍ മൂന്നിന്റെ ഇരട്ടി ആറായി. ആറിരട്ടിയില്‍ കുറഞ്ഞ പലിശ തെറ്റില്ലെന്ന് ഇവര്‍ വാദിക്കുമോ? ഇങ്ങനെ ആരും വാദിക്കുന്നതായി കേട്ടിട്ടില്ല.
എങ്കില്‍ ഈ പ്രയോഗം അവര്‍ക്ക് തെളിവായി സ്വീകരിക്കാനും പറ്റില്ല. രിബ എന്ന പദത്തിന് അധികമുള്ളത്, കൂടുതലുള്ളത് എന്നൊക്കെയാണര്‍ഥം. മൂലധനത്തില്‍ കവിഞ്ഞ സംഖ്യ എത്രയുായാലും അതൊക്കെ പലിശയാണ് നിഷിദ്ധവുമാണ്. എന്നാല്‍ മേല്‍പറഞ്ഞ ഖുര്‍ആന്‍ വാക്യമോ?
ജാഹിലിയ്യാ കാലത്ത് നടപ്പുണ്ടായിരുന്ന ചില സ്വഭാവങ്ങളെ അഥവാ ഇരട്ടിക്കിരട്ടി പലിശവാങ്ങുന്നതിനെ പ്രത്യേകം എടുത്തുപറഞ്ഞ് ആക്ഷേപിക്കുക മാത്രമാണ് ഖുര്‍ആന്‍ ചെയ്തത്. അല്ലാതെ മിതമായ പലിശ വാങ്ങാം എന്ന് സ്ഥാപിക്കുകയല്ല. മിതപലിശയും നിഷിദ്ധമാണെന്ന് ഖുര്‍ആന്‍ പറഞ്ഞതായി മനസ്സിലാക്കിത്തരുന്നു്. ജീവിതാവശ്യം കഴിച്ച് ധനം മിച്ചമുള്ളവരോട് അത് സാധുക്കള്‍ക്ക് ദാനംചെയ്യാന്‍ അല്‍ബഖറ 261 മുതല്‍ 274 വരെയുള്ള വാക്യങ്ങളില്‍ അല്ലാഹു ഉപദേശിച്ചു. പലിശ വാങ്ങുന്നവരെ അതിനിന്ദ്യനും നീചുമായാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ചെയ്തിക്ക് ന്യായീകരണമായി പലിശ വ്യാപാരി ഉന്നയിക്കാറുള്ള വാദങ്ങള്‍ നിരത്തിവെച്ച് അതിനെ ഖണ്ഡിച്ച ശേഷം ഖുര്‍ആന്‍ ഉത്‌ബോധിപ്പിക്കുന്നു. ”അല്ലാഹു പലിശ തുടച്ചുനീക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.” ഇവിടെ അമിത പലിശ എന്നല്ല പലിശയെ പൂര്‍ണമായും തുടച്ചുനീക്കുമെന്നാണ് വ്യക്തമാക്കിയത്. തുടച്ചുനീക്കുകയെന്നാല്‍ ഒട്ടും അവശേഷിപ്പിക്കാതെ നീക്കിക്കളയുക എന്നാണര്‍ഥം. അമിതപ്പലിശ മാത്രമാണ് നിഷിദ്ധമാക്കുന്നതെങ്കില്‍ അവിടെ തുടച്ചുനീക്കല്‍ ഉാകുന്നില്ല. കുറയ്ക്കലും നിയന്ത്രണമേര്‍പ്പെടുത്തലും മാത്രമേ ഉാവുകയുള്ളൂ.
പലിശ നിഷിദ്ധമാക്കിക്കൊുള്ള കല്‍പ്പന വിളംബരം ചെയ്ത ശേഷം അതുവരെയു ായിരുന്ന ഇടപാടുകളില്‍ കിട്ടാനും കൊടുക്കാനുമുള്ള പലിശകളെ ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തി. എന്നിട്ട് പലിശ വ്യാപാരികളോട് കല്‍പ്പിച്ചു. ‘നിങ്ങള്‍ പശ്ചാതപിച്ചു മടങ്ങുന്ന പക്ഷം മൂലധനം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്’ (അല്‍ബഖറ).

മൂലധനം മാത്രമേ വസൂലാക്കാന്‍ അവകാശമുള്ളൂ എന്നും മിതപലിശ അനുവദനീയ മാക്കിയിട്ടില്ലെന്നും ഇതില്‍ വ്യക്തമാണല്ലോ. ഹജ്ജത്തുല്‍ വിദാഇലെ മഹാസമ്മേളനത്തില്‍ വെച്ച് പലിശ നിഷിദ്ധമാക്കിക്കൊണ്ടു നബി(സ്വ) തങ്ങള്‍ വിളംബരം ചെയ്തപ്പോള്‍ ‘കുല്ലു രിബന്‍ മൗളൂഉന്‍’ എന്ന വാക്കാണ് ഉപയോഗിച്ചത്. എല്ലാതരം പലിശകളും ദുര്‍ബലപ്പെടുത്തിയിരിക്കുന്നു എന്നര്‍ഥം. അപ്പോള്‍ അമിതപ്പലിശ മാത്രമാണ് ഇസ്‌ലാം നിഷിദ്ധമാക്കിയതെന്ന വാദം ബാലിശമാണ്.

1 comment: